കൊച്ചി: വിവാദ ഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഗ്രൗണ്ട് വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയേക്കും. ബ്ലാസ്റ്റേഴ്‌സ് അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തള്ളി. കുറഞ്ഞത് ആറ് ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുഡ്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അച്ചടക്ക സമിതി യോഗം ചേരുകയും, ഇരുവിഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിനെതിരെ അച്ചടക്ക സ്വീകരിക്കാനുള്ള തീരുമാനം. ഇനി വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വിലക്ക് നേരിടാനും സാധ്യതയുണ്ട്.
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുവരും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കും മുൻപേ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്.