ഇന്ത്യയിൽ വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ളീവ്ലാൻഡ് ക്ലിനിക്കിന്റെ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗം ചെയർമാൻ ഡോ.ജെയിം ഏബ്രഹാമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ, ഇത്തരം ആരോഗ്യ ദുരന്തങ്ങൾ തടയാൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വൈദ്യശാസ്ത്രമാർഗങ്ങൾ രാജ്യം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളവത്ക്കരണം, സമ്പദ് വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പിന്നിലെ കാരണങ്ങൾ.
ജനസംഖ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ലോകമെമ്പാടുമുള്ള കാൻസർ ബാധിതരുടെ എണ്ണം 2040-ൽ 2.84 കോടിയായി ഉയരുമെന്നാണ് ഗ്ലോബോക്കൻ (ഗ്ലോബൽ കാൻസർ ഒബ്‌സർവേറ്ററി) വിലയിരുത്തുന്നത്. ആഗോളവത്കരണം, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച തുടങ്ങിയ കാരണങ്ങളാൽ ഇതിലെ അപകട സാധ്യത വർധിക്കുകയും ചെയ്തേക്കാം.
പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള കാൻസർ വാക്സിനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ഡിജിറ്റൽ ടെക്നോളജി എന്നിവയുടെ വിപുലീകരണം, ലിക്വിഡ് ബയോപ്സിയിൽ നിന്നുള്ള കാൻസർ രോഗനിർണയം തുടങ്ങിയവ ഇനി ഉപയോഗിക്കണമെന്ന് ഡോ.ജെയിം ഏബ്രഹാം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ബയോപ്‌സിയിൽ ഉണ്ടാകുന്ന എത്ര ചെറിയ മാറ്റങ്ങളും പാറ്റേണുകളിലെ വ്യത്യാസങ്ങളും കൃത്യമായി വേർതിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനിതക പ്രൊഫൈലിങ് നടത്തിയാൽ സ്തന, വൻകുടൽ കാൻസറുകൾ ചെറുപ്രായത്തിൽ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനാകും. രക്തസമ്മർദ്ദവും, കൊളസ്ട്രോളും പരിശോധിക്കുന്നത് പോലെ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും പ്രത്യേകമായി കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതിനായുള്ള ചികിത്സകൾക്കും ജനിതക പരിശോധന സഹായിക്കും.