ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം ബഹനാഗ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായ റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. ജീവനക്കാരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി.
കോള്‍ റെക്കോഡുകള്‍, വാട്‌സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിച്ചു വരികയാണ്. അപകടത്തില്‍ പരിക്കേറ്റ് ഭുനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലോക്കോ പൈലറ്റിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും.
അപകടമുണ്ടായ ബഹനാഗ റെയില്‍ സ്‌റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും ഇന്നലെ പരിശോധന നടത്തിയിരുന്നു. റെയില്‍വേ സിഗ്നല്‍ റൂം പരിശോധിച്ച വിദഗ്ധ സംഘം ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടിരുന്നു. ട്രെയിന്‍ ദുരന്തത്തില്‍ 288 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.