ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എം പി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയറ്റ് ആണ് വിജ്ഞാപനം ഇറക്കിയത്. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് നടപടി. രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ എത്തിയിരുന്നു.
ഇന്നലെയാണ് സൂറത്ത് കോടതി 2019 ലെ പ്രസംഗത്തിൻ്റെ പേരിൽ മോദി സമുദായത്തെ അപകീർത്തിപെടുത്തിയെന്ന് പറഞ്ഞ് ശിക്ഷിച്ചത്. അപ്പീൽ പോകാൻ മുപ്പത് ദിവസത്തെ സമയം കോടതി അനുവദിച്ചിരുന്നു. അതിനിടയിലാണ് ലോക്സഭ സെക്രട്ടറിയേറ്റിൻ്റെ നടപടി.
രണ്ടു വർഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ പാർലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ആറു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അയോഗ്യതയും വരും.
മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമർശത്തിന് എതിരെ ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ ഹർജിയിലാണ് വിധി.
കർണാടകയിലെ കോലാറിൽ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ഈ പരാമർശം മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തി എന്നാണ് പരാതി.